Kerala
കൊച്ചി: ട്വന്‍റി20 ചെയര്‍മാന്‍ സാബു എം. ജേക്കബ് ഉന്നയിച്ച ഡീല്‍ വിവാദത്തിന് മറുപടിയുമായി രാജി വച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍. സാബു ജേക്കബ് പറഞ്ഞതു പോലെ കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനെ താന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും പൂജ ജോമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്, കോടീശ്വരനായ സാബുവിനെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റാത്തതു കൊണ്ടാണ് താന്‍ മാനനഷ്ടത്തിന് കേസ് നല്‍കാത്തതെന്നും പൂജ വ്യക്തമാക്കി.
എംഎല്‍എയെ ഇതുവരെ കണ്ടിട്ടില്ല. പഞ്ചായത്തില്‍ എംഎല്‍എ വന്നിട്ടു പോലും ഞാന്‍ കണ്ടിട്ടില്ല. 27-ാം തിയതി എംഎല്‍എംയുടെ വണ്ടിയില്‍ കയറി പോയി എന്ന് പറയുന്നു. അവിടെ സിസിടിവി പരിശോധിച്ചാല്‍, കടക്കാരോടൊക്കെ ചോദിച്ചാല്‍ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റും.
താന്‍ ബാങ്കില്‍ പോയി എന്നുള്ളത് സത്യമാണ്. ലോണ്‍ അദാലത്തില്‍ കിടക്കുകയാണ്. ബാങ്കില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ കൂട്ടുകാരനും കുടുംബ സുഹൃത്തുമായ പീറ്റര്‍ കുപ്ലാശേരിയെ കണ്ടപ്പോള്‍ സംസാരിച്ചു. അനിബെന്‍ കുന്നത്ത് വന്ന് എങ്ങനെയുണ്ട് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ചോദിച്ച് സംസാരിച്ചു. ആ വീഡിയോയാണ് ആരോ എടുത്ത് ഡീല്‍ എന്ന് പറഞ്ഞ് ഇട്ടതെന്നും പൂജ കൂട്ടിച്ചേർത്തു.
'മതവര്‍ഗീയത പരത്തുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോവാത്തതും അതിനെ എതിര്‍ക്കുന്നതും. ബിജെപിയിലേക്ക് പോയത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ സാബു ജേക്കബിന്‍റെ മറുപടി, ഞാന്‍ ട്വന്‍റി20 നിനക്ക് ഏല്‍പ്പിച്ചു തരാം നിനക്ക് നടത്താന്‍ പറ്റുമോ എന്ന ചോദ്യമായിരുന്നു.
ആദ്യം കോണ്‍ഗ്രസുകാരുടെ അടുത്ത് പോയിരുന്നു, അവര്‍ ട്വന്‍റി20യെ അംഗീകരിച്ചില്ല, അതുകൊണ്ടാണ് ബിജെപിയിലേക്ക് പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകും എന്നാണ് അന്ന് സാബു ജേക്കബ് പറഞ്ഞത്.
ബാബു ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഈ മണ്ഡലത്തില്‍ നില്‍ക്കാന്‍ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് അടൂരിലെ മുന്‍സിപ്പല്‍ ചെയര്‍മാനെ വില കൊടുത്ത് വാങ്ങിയതാണ്. ബിജെപിയില്‍ ചേര്‍ന്നതും ഞങ്ങളോട് ആരോടും തീരുമാനം എടുക്കാതെയാണ്. ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. ആരുടെലും നിന്നും വാങ്ങിക്കുകയുമില്ല. എനിക്ക് 30,000 രൂപ ഇവര്‍ ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. ആ ശമ്പളവും പഞ്ചായത്തിന്‍റെ ഓണറേറിയും കൊണ്ട് എനിക്ക് എന്‍റെ കടങ്ങള്‍ വീട്ടാന്‍ പറ്റും.
പക്ഷെ അതുപോലും ഉപേക്ഷിച്ച് ഞാന്‍ പോന്നത് എന്‍റെ ജീവനില്‍ കൊതിച്ചിട്ടാണ്. ഈ നിമിഷവും എനിക്ക് ഇവിടെ ഇരിക്കാന്‍ പേടിയാണ്. എന്നെ കൊന്നു കളയുമെന്നാണ് പരോക്ഷമായി ഭീഷണിപ്പെടുത്തിയത്. 11.30 ന് കൃത്യം കിറ്റക്‌സില്‍ എത്തണമെന്ന് പറഞ്ഞ് 11.15 ആകുമ്പോള്‍ അവരുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിളിക്കും. എത്തിയില്ലെങ്കില്‍ ശരിയാവില്ല എന്ന് പറയും. ഒരു മണിക്കൂര്‍ ടൂവീലര്‍ ഓടിച്ച് അവിടെ എത്തുമ്പോള്‍ പഞ്ചായത്തിലെ അജണ്ടകള്‍ എന്തുകൊണ്ട് അറിയിച്ചില്ല, ചര്‍ച്ച ചെയ്തില്ലെന്ന് ചോദിക്കും. ഒരുപാട് വഴക്കുകള്‍ ഒക്കെ പറയും.
മാനസികമായി ഒരുപാട് പീഡിപ്പിക്കും. ഡിപ്രഷന്‍റെ വക്കിലെത്തി. ഇതില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ആ അവസ്ഥ ഉണ്ടാവാതിരിക്കാനായാണ് രാജി വച്ചത്. എന്‍റെ ജീവന് ഭീഷണിയുണ്ട്. എന്‍റെ കുടുംബത്തിന് എന്തെങ്കിലും പറ്റുമോയെന്ന് പേടിയുണ്ട്.
എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇവര്‍ 15,000 രൂപ കൊടുക്കും. അതിന്‍റെ ബാക്കി വരെ ഞാന്‍ തിരിച്ചു കൊടുത്തിട്ടുണ്ട്. കോടീശ്വരനായ ഒരാളെ എതിര്‍ത്തു നില്‍ക്കാനും മാനനഷ്ടത്തിന് കേസ് കൊടുക്കാനും പറ്റാത്തതു കൊണ്ട് മാത്രമാണ് അതു കൊടുക്കാത്തത്.' - പൂജ ജോമോന്‍ പറഞ്ഞു.
Kerala
കൊച്ചി: ട്വന്‍റി20യില്‍നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോനെതിരെ ഡീല്‍ ആരോപണം ശക്തമാക്കി പാര്‍ട്ടി ചെയര്‍മാന്‍ സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ ആണ് പൂജ ജോമോന്‍ നടത്തിയതെന്ന് ആരോപിച്ച് ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങള്‍ സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന്‍ ഡീല്‍ ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്‍റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ ഉറപ്പിച്ചത്. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല്‍ ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില്‍ നടന്ന ഡീല്‍ ചര്‍ച്ചയ്ക്ക് ശേഷം മാര്‍ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത്. ഇതുപോലെ കോളനികളില്‍ കയറി കോണ്‍ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. ട്വന്‍റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്‍റി20 എന്‍ഡിഎയുടെ ഭാഗമായതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല്‍ പൂജ ജോമോന്‍ നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Kerala
കൊച്ചി: ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
കൊല്ലം മുതല്‍ പാലക്കാട് വരെ ഏതാണ്ട് 882 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാര്‍ട്ടിയാണ് ട്വന്‍റി 20. പക്ഷെ വളരെ ദുര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.
കേരളം കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ഒരേ ചിഹ്നത്തില്‍ തന്നെ മത്സരിച്ച്, ഒരേ വാഹനത്തില്‍ ഇവരുടെയെല്ലാം കൊടികള്‍ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗര്‍ഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടത്.
പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്‍റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്‍റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്‍റി 20യെ വിശ്വസിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത മുന്‍ കണ്‍വീനര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.